Thursday, June 3, 2010

വേണമോ നമുക്ക്‌ ഈയൊരു സേവനം?

ഇന്ത്യ നമുക്ക്‌ അഭിമാനമാണ്‌, ആത്മാവാണ്‌, അനിര്‍വജനീയമാണ്‌ നമുക്ക്‌ നമ്മുടെ ഇന്ത്യ. മറ്റുള്ളവര്‍ ഇന്ത്യയെ പറ്റിപറയുമ്പോള്‍ പ്രതികരിക്കാന്‍ സാഹചര്യമില്ലെങ്കിലും നാം നമസ്സാപ്രതികരിക്കും. ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ അതൊരു യുദ്ധമായി മാധ്യമങ്ങള്‍ വാഴ്‌ത്തും. ഇപ്പോഴും കാണികളെ കിട്ടണമെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മത്സരം വേണമെന്ന അവസ്ഥ തന്നെയാണെന്നുള്ള യാഥാര്‍ത്ഥ്യം പരസ്യമാണ്‌. എന്നാല്‍ എയര്‍ ഇന്ത്യയോ? ഇന്ത്യക്കാര്‍ക്ക്‌ ഒരു പേടിസ്വപ്‌നമാണ്‌. വിശിഷ്യാ കേരളീയര്‍ക്ക്‌. മംഗലാപുരം ദുരന്തത്തോടെ ആ പേടി അതിന്റെ ഉഛിയിലെത്തിരിക്കുന്നു എന്നേയുള്ളൂ.

''എയര്‍ ഇന്ത്യയെക്കാളും സേഫ്‌ മറ്റൊരു എയര്‍ ലൈനാണ്‌'' എന്ന്‌ എം.പിയോട്‌ അദ്ദേഹത്തിന്റെ സുഹൃത്ത്‌ പറയുകയും അദ്ദേഹം വിമാനപകടത്തില്‍ നിന്ന്‌ രക്ഷപ്പെട്ടതുമൊക്കെ നാം പത്രദ്വാരാ വായിച്ചത്‌ മറന്നിരിക്കാനിടയില്ല. എന്നും യാത്രക്കാരുടെ ക്ഷമപരീക്ഷിക്കുന്ന ഒരു വിമാന സര്‍വ്വീസാണ്‌ ഇത്‌ എന്ന്‌ പറയാതിരിക്കാന്‍ വയ്യ. മറ്റു വിമാന കമ്പനികള്‍ 99 ശതമാനം കൃത്യനിഷ്‌ഠത അവകാശപ്പെടുമ്പോള്‍ എന്തേ എയര്‍ ഇന്ത്യക്കുമാത്രം 99 ശതമാനം കൃത്യനിഷ്‌ഠയില്ലായ്‌മ.

എന്നേ സംഭവിക്കേണ്ട ദുരന്തം... എന്നാണ്‌ മംഗലാപുരം ദുരന്തത്തെപറ്റി ആളുകള്‍ പറയുന്നത്‌. അത്‌ അത്‌ ശരിയാണ്‌ പക്ഷെ അത്‌ മംഗലാപുരം എയര്‍പോര്‍ട്ടിനെ പറ്റി ആകുമ്പോള്‍ എത്രത്തോളം ശരിയാണ്‌ എന്ന്‌ രണ്ടു വട്ടം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിന്‌ മുമ്പേ റണ്‍വേയില്‍ നേര്‍ക്കുന്നേര്‍ വരികയും ഒരേ സമയം രണ്ടു വിമാനങ്ങള്‍ക്ക്‌ സിഗ്നല്‍ നല്‍കുകയും, ആകാശത്ത്‌ ജീവനക്കാര്‍ മെയ്‌കരുത്ത്‌ പരീക്ഷിക്കുക എന്നിത്യാദി സാഹസം എയര്‍ ഇന്ത്യ മാത്രമേ ചെയ്‌തിരിക്കാന്‍ ഇടയുള്ളൂ. എന്നാല്‍ അന്നെല്ലാം ദുരന്തം വഴിമാറി പോയത്‌ യാത്രക്കാരുടെ ആയുസ്സിന്റെ ബലം കൊണ്ടും ദൈവത്തിന്റെ അപാര കഴിവുകൊണ്ടും മാത്രമായിരുന്നു. അതെല്ലാം പതിവുപോലെ വെറും അന്വേഷണത്തില്‍ ഒതുക്കുക മാത്രമായിരുന്നു എയര്‍ ഇന്ത്യ ചെയ്‌തത്‌. അതിന്റെ വിലയായിരിക്കാം ഇപ്പോള്‍ മംഗലാപുരത്ത്‌ കൊടുക്കേണ്ടിവന്നത്‌. എന്തായാലും സംഭവിക്കാനുള്ളത്‌ സംഭവിച്ചു. അത്‌ വിധിക്ക്‌ മാത്രം വിടാതെ മനുഷ്യത്വപരമായ പാകപിഴവുകള്‍ ഉണ്ടെങ്കില്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനും അത്‌ കൂടുതല്‍ കുറ്റമറ്റതാക്കാനും നമുക്ക്‌ നമ്മുടെ രാജ്യത്തിന്റെ എയര്‍ ഇന്ത്യയുടെ അധികാരികള്‍ കഴിയേണ്ടതുണ്ട്‌.

നാം എല്ലാം പ്രതീക്ഷിച്ചത്‌ അതായിരുന്നു. സാധാരണ ഒരു ദുരന്തം നടന്നാല്‍ കൂടുതല്‍ സുരക്ഷാ വിവരങ്ങള്‍ നല്‍കി ജനങ്ങളിലെ യാത്രക്കാരിലെ ഭീതി അകറ്റാന്‍ ശ്രമങ്ങള്‍ നടക്കാറുണ്ട്‌. കൂടുതല്‍ സുരക്ഷക്ക്‌ നടപടികള്‍ എടുത്തിലെങ്കില്‍ കൂടി. എന്നാല്‍ നമ്മുടെ സ്വന്തം വിമാനകമ്പനി ചെയ്‌തതോ അന്നു തന്നെ ആ ദുരന്തത്തിന്റെ ഭീതി മാറും മുമ്പ്‌ ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കളെ പതിനഞ്ചു മണിക്കൂറുകളോളം ബുദ്ധിമുട്ടിച്ച്‌ അതിന്റെ ഹുങ്ക്‌ കാണിക്കുകയായിരുന്നു എയര്‍ ഇന്ത്യ. തങ്ങളുടെ പതിവു ശൈലിയില്‍ യാതൊരു മാറ്റവും വരുത്താന്‍ തയ്യാറല്ലാ എന്നുള്ള ശക്തമായ സന്ദേശമായിരുന്നു എയര്‍ ഇന്ത്യ നല്‍കിയത്‌.

സാങ്കേതിക തകരാറുകള്‍ മുഖേന വിമാനം വൈകുന്നത്‌ സ്വാഭാവികമാണെങ്കിലും ശരിയായ വിവരങ്ങള്‍ യാത്രക്കാര്‍ക്ക്‌ നല്‍കാന്‍ കൂടി എയര്‍ ഇന്ത്യ തയ്യാറായില്ല എന്നിടത്താണ്‌ കാര്യത്തിന്റെ ഗൗരവം കിടക്കുന്നത്‌. അതും പോരാഞ്ഞിട്ട്‌ അവരുടെ വക സമരവും ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌ത്‌ യാത്രക്ക്‌ തയ്യാറായി നില്‍ക്കുന്നവരുടെ നെഞ്ചത്ത്‌ ചവിട്ടുന്നത്‌ തുല്യമായിരുന്നു ഇത്‌. ഇപ്പോഴും യാതൊരു ഉളുപ്പുമില്ലാതെ രണ്ട്‌ ദിവസവും മുന്നു ദിവസവും വൈകിയാണ്‌ നമ്മുടെ സര്‍വ്വീസ്‌ നടന്നുകൊണ്ടിരിക്കുന്നത്‌.

എയര്‍ ഇന്ത്യക്ക്‌ ജനങ്ങളോട്‌ കോടികളുടെ നഷ്ടത്തിന്റെ കണക്കേ പറയാനുള്ളൂ എന്നും എപ്പോഴും. ലാഭം എന്നു പറയുന്നത്‌ കേട്ടുകേള്‍വില്ലാത്ത സംഭവമാണ്‌ എയര്‍ ഇന്ത്യക്ക്‌. മറ്റു എയര്‍ലൈന്‍സിനെക്കാളും നിരക്കും കൂട്ടിയാണ്‌ സീസണില്‍ ഓടുന്നത്‌ എന്ന വസ്‌തുത കൂടി ഓര്‍ക്കുക. എയര്‍ഇന്ത്യയുടെ പ്രസ്‌താവന കാണുകയും കേള്‍ക്കുകയും ചെയ്യുന്ന പൊതുജനം കരുതുക ഇത്രത്തോളം ജനങ്ങളെ സേവിക്കുന്ന മറ്റൊരു കമ്പനിയും ലോകത്തില്ല എന്നായിരിക്കും എന്നാലോ ഇത്രത്തോളം ബുദ്ധിമുട്ടിക്കുന്ന കമ്പനി മറ്റൊന്നില്ല എന്നതാണ്‌ വസ്‌തുത. ടിക്കറ്റ്‌ നിരക്ക്‌ കുറച്ച്‌ ലാഭകരവും കൃത്യനിഷ്‌ഠയുമായ സര്‍വ്വിസ്‌ നടത്താന്‍ എത്രയോ കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ്‌ എയര്‍ ഇന്ത്യയുടെ ഈ മുതല കണ്ണീര്‍. എയര്‍ ഇന്ത്യക്ക്‌ സര്‍വ്വീസ്‌ നഷ്ടത്തിലായിരിക്കാം എന്നാല്‍ എന്തുകൊണ്ട്‌ അനേകം കമ്പനികള്‍ ഇന്ത്യയിലേക്ക്‌ സര്‍വ്വീസ്‌ നടത്താന്‍ തയ്യാറാരിക്കുമ്പോള്‍ അനുമതി നല്‍കാതെ കുത്തക നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്‌.

ഇതെല്ലാമായിരിക്കുമ്പോഴും ഇപ്പോഴും പ്രവാസികള്‍ പ്രതീക്ഷയോടെ തന്നെയാണ്‌ തങ്ങളുടെ സ്വന്തം വിമാന കമ്പനിയെ കാണുന്നത്‌. അതൊന്ന്‌ ലാഭത്തിലായി കാണാന്‍ കൊതിക്കുന്ന പതിനായിരിക്കണക്കിന്‌ പ്രവാസികളുണ്ട്‌. കുടുംബത്തിന്റെ പ്രാരാബ്ധവും പുരോഗതിയും ചുമലിലേറ്റി പ്രാരാബ്ദത്തിന്റെ ഭാണ്ഡവുമയി പ്രവാസ ജീവിതത്തിന്റെ കെണിയില്‍ അകപ്പെട്ടുപോയ പാവങ്ങള്‍ ഒരായിരം ജനതയുടെ ആശയും പ്രതീക്ഷയുമാണ്‌ നമ്മുടെ സ്വന്തം വിമാന കമ്പനി ഇനിയും ജനങ്ങളുടെ ക്ഷമപരീക്ഷിക്കാതിരിക്കുക. അല്ലെങ്കില്‍ ഇന്ത്യയിലേക്ക്‌ സര്‍വീസ്‌ നടത്താന്‍ തയ്യാറായിരിക്കുന്ന എല്ലാ കമ്പനികള്‍ക്കും അനുമതി നല്‍കുക. മത്സരിക്കാം നമുക്കും മറ്റു വിമാനകമ്പനികളോടും. ഉയര്‍ന്ന സര്‍വ്വീസും കൂറഞ്ഞ നിരക്കുമായി ജനമനസ്സുകളില്‍ സ്ഥാനം പിടിക്കാന്‍ ശ്രമിക്കാം ജനപ്രതിനിധികള്‍പോലും അവഗണിക്കുന്ന ഒരു കമ്പനിയായി മാറാതിരിക്കാന്‍ ശ്രമിക്കാം. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാം. നേടാം സുരക്ഷിത യാത്രാ സൗകര്യം. ഇതെല്ലാം യാഥാര്‍ത്ഥ്യമാകുമെന്ന്‌ നമുക്ക്‌ പ്രാര്‍ത്തിക്കാം.

No comments:

Post a Comment