Sunday, November 8, 2009

സിനിമയെക്കാള്‍ പ്രധാന വിവാഹമെന്ന് ഇഷ


വിവാഹിതരാവുമ്പോള്‍ സിനിമാതാരങ്ങള്‍ സാധാരണ പറയാറുള്ളതില്‍നിന്ന് അല്പം വ്യത്യസ്തമായാണ് നടി ഇഷാ കോപികര്‍ സംസാരിക്കുന്നത്. സിനിമയാണ് പരമപ്രധാനമെന്നും അഭിനയം വിട്ടൊരു കളിയില്ലെന്നുമൊക്കെ പറഞ്ഞുകൊണ്ടാണ് പല താരങ്ങളും വിവാഹപ്പന്തലിലിറങ്ങാറ്. ഇങ്ങനെപ്പോയ പലരും പിന്നീട് തിരിച്ചെത്താറില്ലെന്നതാണ് വാസ്തവം.

അപ്രകാരമൊരാക്ഷേപം തന്നെക്കുറിച്ചുണ്ടാവരുതെന്നു കരുതിയാണോ എന്തോ, ഇഷ കാര്യങ്ങള്‍ കാലേകൂട്ടി വ്യക്തമാക്കുകയാണ്. വിവാഹജീവിതത്തെക്കാള്‍ പ്രധാനമല്ല സിനിമയെന്നാണ് ഇഷയുടെ പ്രഖ്യാപനം. ഈ മാസം 29 നാണ് ഇഷയും ടിമ്മി നാരംഗുമായുള്ള വിവാഹം. പരമ്പരാഗതശൈലിയിലുള്ള വിവാഹത്തിനുശേഷം,
ടിമ്മിയുടെ വീട്ടില്‍ റിസപ്ഷനുമൊരുക്കിയിട്ടുണ്ട്.
1998-ല്‍ 'കാതല്‍ കവിതൈ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇഷയുടെ വെള്ളിത്തിരയിലേക്കുള്ള പ്രവേശനം. മികച്ച പുതുമുഖതാരത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിയ അവര്‍ 'എന്‍ ശ്വാസക്കാറ്റേ', 'നെഞ്ചിനിലെ', 'നരസിംഹ' തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കന്നഡ, തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിച്ച ഇഷ അടുത്തവര്‍ഷം റിലീസാവുന്ന മൂന്നു ചിത്രങ്ങളിലുമുണ്ട്. 'ഹലോ ഡാര്‍ലിങ്', 'റൈറ്റ് യാ റോങ്', 'ശബരി' എന്നീ ഹിന്ദി ചിത്രങ്ങളാണു പുറത്തുവരാനുള്ളത്. വിവാഹം അവയെക്കാളൊക്കെ പ്രധാനമാണെന്നും അതിനുവേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നുമാണ് താരം പറയുന്നത്.

No comments:

Post a Comment