Sunday, June 14, 2009

നിയോഗത്തെക്കുറിച്ച് നയന്‍സ്‌


ബാംഗ്ലൂരില്‍ ജനനം. ഗുജറാത്ത് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ കുട്ടിക്കാലം. ആ ലോകപരിചയങ്ങളാകാം നയന്‍താരയെ പ്രായത്തില്‍ കവിഞ്ഞ പക്വതയിലെത്തിച്ച് ബോള്‍ഡാക്കുന്നത്. വിവാദങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വരുമ്പോഴും വിജയപരാജയങ്ങള്‍ ജീവിതവഴിയിലെത്തുമ്പോഴും അതെല്ലാം സംഭവിക്കേണ്ട കാര്യങ്ങളായിരിക്കാം എന്നാണ് ഈ താരത്തിന്റെ നിലപാട്.

''സിനിമയിലെത്തണമെന്നത് ഒരു നിയോഗമായിരിക്കാം. അല്ലെങ്കില്‍ വിദേശത്ത് ഹയര്‍ സ്റ്റഡീസിന് പോകാനിരുന്ന ഞാന്‍ സിനിമയിലെത്തുകയില്ലല്ലോ. ഒരു സ്‌കൂള്‍ കലോത്സവത്തിലും പങ്കെടുത്തിട്ടില്ല. കലാതിലകമായിട്ടില്ല. മലയാളത്തിലെ നായികമാരില്‍ ഭൂരിഭാഗവും കലാതിലകങ്ങളല്ലേ. അവര്‍ക്കിടയിലേക്ക് ഞാനും എത്തി. അത് ഒരു നിയോഗമല്ലാതെ മറ്റെന്താണ്?''-നയന്‍താര ചോദിക്കുന്നു.

സിനിമയിലെ വിലകൂടിയ താരമായി മാറിയപ്പോള്‍ സ്വകാര്യജീവിതത്തിലെ പല കാര്യങ്ങള്‍ക്ക് ഒരു പരിധിയില്ലേ.
എത്രയോ കഴിവുള്ള കലാകാരന്മാര്‍ പുറത്തുണ്ട്. അവര്‍ക്കൊന്നും കിട്ടാത്ത ഭാഗ്യമല്ലേ എനിക്കു കിട്ടിയത്. നമുക്ക് കിട്ടിയ പ്രത്യേക അവസരമായിട്ടാണ് സിനിമാപ്രവേശത്തെ കാണുന്നത്. നമ്മളെ കാണാനും ഇഷ്ടപ്പെടാനും കുറേപ്പേര്‍ ഉണ്ടാകുകയെന്നതൊക്കെ വലിയ കാര്യമായി തോന്നുന്നു. അതിനിടയില്‍ നമുക്ക് പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങിപ്പോകാന്‍ കഴിയാത്തതൊന്നും വലിയ പ്രശ്‌നമല്ല. നടിയെന്ന നിലയില്‍ കിട്ടുന്ന കുറഞ്ഞ സമയം നന്നായി വിനിയോഗിക്കണമെന്നാണ് വിചാരിക്കുന്നത്.

വിവാദങ്ങളുടെ ഭാഗമാകുമ്പോള്‍ വിഷമം തോന്നാറുണ്ടോ.
നമ്മള്‍ ആരേയും ദ്രോഹിക്കാറില്ല. പിന്നെ വിവാദങ്ങള്‍ വരുമ്പോള്‍ അതിനെ ആ രീതിയില്‍ കണ്ടാല്‍ മതി. ചിലപ്പോള്‍ വിഷമം തോന്നും. മറ്റു ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ളതുകൊണ്ട് ശ്രദ്ധ അവിടേക്കാകും.

നയന്‍സിന്റെ ജീവിതത്തില്‍ നേട്ടങ്ങള്‍ വരുമ്പോഴെല്ലാം സന്ത്യന്‍ അന്തിക്കാടിനെ വിളിച്ച് അറിയിക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്. എന്നിട്ടും മനസിനക്കരയ്ക്കു ശേഷം ഒരു സത്യന്‍ ചിത്രത്തില്‍ താങ്കള്‍ എത്തിയില്ലല്ലോ.

സത്യന്‍സാര്‍ അദ്ദേഹത്തിന്റെ ചിത്രത്തിലേക്ക് കഥയ്ക്ക് അനുയോജ്യരായ നടന്മാരെയാണ് തേടുന്നത്. എനിക്ക് ചെയ്യാന്‍ പറ്റുന്ന ഒരു കഥാപാത്രമുണ്ടെങ്കിലേ അദ്ദേഹം വിളിക്കുകയുള്ളൂ. എനിക്ക് ചെയ്യാന്‍ പറ്റുന്ന ഒരു കഥാപാത്രമുണ്ടെങ്കില്‍ അദ്ദേഹം വിളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. സിനിമയില്‍ എനിക്ക് ഗുരുസ്ഥാനീയനാണ് സാര്‍. അഭിനയിക്കാന്‍ കഴിയുമെന്ന് എനിക്കൊരു കോണ്‍ഫിഡന്‍സ് ഉണ്ടാക്കിത്തന്നത് അദ്ദേഹമല്ലേ. ആരുടെയടുത്തു നിന്നു കഥാപാത്രം ആവശ്യപ്പെടുന്ന കാര്യങ്ങളെടുക്കാന്‍ സാറിനു കഴിയും. അതൊരു മാജിക്കാണ്.

ഇത്രയേറെ ചിത്രങ്ങള്‍ ചെയ്തിട്ടും ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളുവെന്നു തോന്നിയിട്ടുണ്ടോ.
തമിഴില്‍ ഒരു കൊമേഴ്‌സ്യല്‍ സിനിമയില്‍ നിന്ന് നല്ലൊരു കഥാപാത്രം അസിനു മാത്രമേ കിട്ടിയിട്ടുള്ളൂ. ഗജിനിയിലെ ആ കഥാപാത്രത്തിനോടു കിടപിടിക്കാന്‍ കഴിയുന്ന ഒരൊറ്റ കഥാപാത്രവും ആര്‍ക്കും ലഭിച്ചിട്ടില്ല. അത്് വല്ലപ്പോഴും സംഭവിക്കുന്ന കാര്യമാണ്. പ്രിയാമണിക്ക് പരുത്തിവീരനിലൂടെ നല്ലൊരു കഥാപാത്രം കിട്ടിയിട്ടുണ്ട്.

അമീര്‍, ബാല തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോഴേ അത്തരം ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയൂ. മൂന്നു വര്‍ഷമൊക്കെയാണ് ഒരു ചിത്രം ചെയ്യാന്‍ അവര്‍ സമയമെടുക്കുന്നത്. നമ്മുടെ സിനിമാരംഗത്ത് നായികമാര്‍ക്ക് ചെറിയൊരു കാലമാണ് ലഭിക്കുന്നത്. അതിനിടയില്‍ മാക്‌സിമം കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴാണ് എല്ലാ രീതിയിലും ഗുണങ്ങള്‍ ഉണ്ടാവുകയുള്ളൂ.

സിനിമാരംഗത്തെത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളില്‍ വരാന്‍ കഴിഞ്ഞിട്ടില്ലല്ലോ.
ഞാന്‍ ഒരു സിനിമ കഴിഞ്ഞ് പോകാന്‍ ഒരുങ്ങിയ ആളാണ്. രണ്ടാമത്തെ സിനിമ ചെയ്തപ്പോഴാണ് സിനിമയില്‍ നില്‍ക്കണമെന്നു തോന്നിയത്. അപ്പോഴൊക്കെ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ചിത്രങ്ങളിലേക്ക് ക്ഷണം ലഭിച്ചിരുന്നു. സിനിമയില്‍ നില്‍ക്കണമെങ്കില്‍ വളരെ വ്യത്യസ്തമായ അപ്പിയറന്‍സില്‍ വരണം. അങ്ങനെയാണ് തമിഴിലേക്ക് അവസരം ലഭിച്ചത്. തുടര്‍ന്ന് ആ സിനിമയുടെ രീതികള്‍ക്കൊപ്പം നമ്മളും മാറണം എന്ന രീതിയില്‍ വരികയായിരുന്നു. പിന്നെ നമ്മള്‍ ആദ്യം തന്നെ സീരിയസ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ ആ രീതിയിലുള്ള കഥാപാത്രങ്ങള്‍ക്കു മാത്രമേ വിളിക്കുകയുള്ളു. സിനിമാരംഗത്ത് ഒരു സ്ഥാനം ഉണ്ടാക്കിയതിനുശേഷം അത്തരം ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ ചെയ്യാമെന്ന നിലപാടായിരുന്നു.

Mathrubhumi

No comments:

Post a Comment